കോവിഡ്‌ ബാധിച്ച ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്; മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ നേരിയ തോതിൽ കൂടി വരുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

സർക്കാർ- സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകൾ സജ്ജമാക്കണമെന്ന് നിർദേശമുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയിൽ നിന്നും ഡബ്ല്യു.ജി.എസ്. പരിശോധനയ്ക്ക് അയക്കേണ്ടതാണെന്നും ജില്ലാ സർവയലൻസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

മാർഗനിർദേശങ്ങൾ…

  1. പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവർ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.
  2. 60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കോവിഡ് ഇൻഫ്ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.
  3. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
  4. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രിയ്ക്കുള്ളിൽ മാസ്ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തേണ്ടതാണ്.
  5. ഇൻഫ്ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്തുവാൻ ആശാ പ്രവർത്തകർ, ഫീൽഡ് ജീവനക്കാർ മുഖേ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗർഭിണികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തേണ്ടതാണ്.
  6. കോവിഡ് വാക്സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.
  7. പ്രമേഹം, രക്തസമ്മർദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും, ഗർഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇവർക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കിൽ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
  8. കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകൾ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.
  9. ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തന്നെ കോവിഡ് രോഗികൾക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടർ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
  10. മേൽപ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങൾ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ഒരുക്കുന്നുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണ്.