കോവിഷീൽഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ എടുക്കണമെന്നായിരുന്നു നിർദേശം. കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.

കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. നിലവിൽ കോവിഡ് മുക്തരായവർ 12 ദിവസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗ്ഗരേഖ.

ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു.

പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു.