ക്വാറികളും ക്രഷറുകളും ഇന്നുമുതൽ അനിശ്ചിതകാലത്തേക്കു പണിമുടക്കും

കണ്ണൂർ: സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും ഇന്നുമുതൽ അനിശ്ചിതകാലത്തേക്കു പണിമുടക്കും. ഓൾ കേരള ക്വാറി ആൻഡ് ക്രഷർ കോഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം. സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും പൂർണമായി അടച്ചിടും. സമരം നീളുന്നത് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കും. മഴക്കാലമെത്താൻ ആഴ്ചകൾ മാത്രം അവശേഷിക്കേ ആരംഭിച്ച സമരം പൊതുമരാമത്ത് മേഖലയെയും പ്രതികൂലമായി ബാധിക്കും.

ക്വാറി– ക്രഷർ ഉൽപന്നങ്ങളുടെ വിലയിൽ ഇരട്ടിയിലധികം വില വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുന്ന വിധത്തിൽ കഴിഞ്ഞ മാർച്ച് 31ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് പ്രതിസന്ധിക്കു കാരണമായത്. ആലോചനയോ ചർച്ചയോ കൂടാതെ സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങൾ അംഗീകരിക്കാനാകില്ലെന്നു പ്രഖ്യാപിച്ചാണ് ഉടമസ്ഥ സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നത്.

വിജ്ഞാപനം ഏപ്രിൽ 17 ന് മുമ്പ് പിൻവലിക്കുകയോ ചർച്ച നടത്തി പരിഹാരം കാണുകയോ ചെയ്യണമെന്നും അല്ലെങ്കിൽ 17 മുതൽ അനിശ്ചിത കാല സമരം തുടങ്ങുമെന്നും കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം സർക്കാരിനെ അറിയിച്ചിരുന്നു. വിജ്ഞാപനത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക ഭാരം കുറയ്ക്കാൻ കഴിഞ്ഞ 5 മുതൽ ക്വാറി –ക്രഷർ ഉൽപന്നങ്ങളുടെ വിലയിൽ 50 ശതമാനം വരെ വില വർധിപ്പിക്കാനും കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കുകയും ചെറിയ വ്യത്യാസങ്ങളോടെ വില വർധിപ്പിക്കുകയും ചെയ്തിരുന്നു.

ജില്ലയിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും ക്വാറി –ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം തടയുകയും സമരം ആരംഭിക്കുകയും ചെയ്തതോടെ ദിവസങ്ങളായി യൂണിറ്റുകൾ അടച്ചിട്ടിരിക്കുകയാണ്.

ക്വാറി ക്രഷർ ഉടമകൾ സർക്കാരിന് നൽകേണ്ട റോയൽറ്റി തുക ഇരട്ടിയായി വർധിപ്പിക്കുന്നതാണ് സർക്കാർ വിജ്ഞാപനം. സെക്യൂരിറ്റി ഫീസ് ഇനത്തിൽ 400 ശതമാനം വർധനയുമുണ്ട്. പിഴകൾ 25000 രൂപയിൽ നിന്ന് 5 ലക്ഷമാക്കി. അമിത ഖനനത്തിന്റെ റോയൽറ്റിയിൽ 333 ശതമാനം വർധന വരുത്തി. പെർമിറ്റ് കാലാവധി 3 വർഷമായി കുറയ്ക്കുകയും ക്രഷർ ഡീലർ വിലയിൽ ക്യുബിക് അടിക്ക് സർക്കാരിന് നൽകിയിരുന്ന ഫീസ് 100 ശതമാനം വർധപ്പിക്കുകയും ചെയ്തു.

ചില ജില്ലകളിൽ കലക്ടർമാർ സംഘടനകളുമായും വില വർധനയ്ക്ക് എതിരെ സമരം ചെയ്തിരുന്നവരുമായും ചർച്ചകൾ നടത്തിയെങ്കിലും താൽക്കാലിക പരിഹാരമായില്ല. സംസ്ഥാന സർക്കാർ ചർച്ചയ്ക്കു തയാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം.

ഭേദഗതി ചെയ്ത കെഎംഎംസി നിയമങ്ങളിലെ അപാകതകൾ പരിഹരിക്കുക, പട്ടയഭൂമിയിലെ ഖനനത്തിനു നിയമ സാധുത നൽകുക, സർക്കാർ ഭൂമിയിലെ ഖനനാനുമതി പുനഃസ്ഥാപിക്കുക, ദൂരപരിധി കേസിൽ നിലവിലുള്ള മാനദണ്ഡങ്ങൾ നിലനിർത്തുക, സുസ്ഥിരവും സുതാര്യവുമായ ഖനനത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് സമരം.