ചന്ദ കൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

കൊച്ചാറിന്റെ അപേക്ഷ ഈവർഷം ആദ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്.

രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുൻകൂർ അനുമതിയില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല.

ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു ക്രിമിനൽ കേസെടുത്തത്.