ഛര്‍ദ്ദിക്കുന്നതിനായി ബസില്‍ നിന്ന് തലപുറത്തേക്കിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം.

ഇൻഡോർ: മധ്യപ്രദേശിലെ ഖ്വാന്‍ഡ ജില്ലയിൽ ഛര്‍ദ്ദിക്കുന്നതിനായി ബസില്‍ നിന്ന് തലപുറത്തേക്കിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. 13 വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്.

ഖ്വാന്‍ഡയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു തമന്ന യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇവര്‍ ഇരുന്നിരുന്നത്. രാവിലെ എട്ടുമണിക്ക് പുറപ്പെട്ട ബസ് 9.30 ഓടെ ഇന്‍ഡോര്‍ ഇച്ചാപുര്‍ ഹൈവേയില്‍ എത്തി. ഇതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയ തമന്ന ഛര്‍ദ്ദിക്കുന്നതിനായി തല പുറത്തേക്ക് നീട്ടുകയായിരുന്നു. ഈ സമയം, എതിര്‍ദിശയില്‍ നിന്നെത്തിയ ട്രക്ക് പെണ്‍കുട്ടിയുടെ തല ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ലെന്ന് ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് ഞങ്ങളുടെ ദേഹത്തും ബസിലും രക്തം തെറിച്ചു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം കുട്ടിയുടെ അമ്മ ഭയത്തോടെ നിലവിളിക്കാന്‍ തുടങ്ങിയതായും ദൃക്‌സാക്ഷി പറഞ്ഞു.