ജില്ലയിൽ ജാഗ്രതയ്ക്ക് നിർദേശം; മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു

കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്ത്
അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗം മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ തഹസിൽദാർമാർക്ക് കളക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് പരിശോധന നടത്താൻ കളക്ടർ നിർദേശിച്ചു. ശനിയാഴ്ച രാത്രി തന്നെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നതായി കളക്ടർ അറിയിച്ചു. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾ, കടൽക്ഷോഭ സാധ്യതയുള്ള കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ താലൂക്കുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം.
ജില്ലയിലെ 10 ഫയർ ഫോഴ്‌സ് സ്‌റ്റേഷനുകളും സുസജ്ജമാണെന്ന് അറിയിച്ചു. ഉത്സവം നടക്കുന്ന കൊട്ടിയൂർ മേഖല സുരക്ഷിതമാണ്. ഓൺലൈൻ യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.