ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചു; സതീശൻ പാച്ചേനി

ജില്ലാ പഞ്ചായത്തിലേക്ക് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പ് ഭരണസ്വാധീനത്തിന്റെ മറവിൽ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ നിഷ്ക്രിയമാക്കി പോലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് സിപിഎം നേതൃത്വത്തിൽ അട്ടിമറിച്ചുവെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

തില്ലങ്കേരി,പായം മുഴക്കുന്ന് പഞ്ചായത്തുകളിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോളിംഗ് ബൂത്തുകളിൽ യുഡിഎഫ് ഏജന്റ്മാരെ ഇരിക്കാൻ പോലും അനുവദിക്കാതെയും
ഹൈകോടതി വിധി പോലും ലംഘിച്ച് ബൂത്തുകളിൽ ക്യാമറ സ്ഥാപിക്കാതിരിക്കുകയും ആവശ്യത്തിന് പോലീസ് ഉണ്ടായിട്ടും പോലീസ് സേനയെ നിഷ്ക്രിയമാക്കി നിർത്തുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും ചില ബൂത്തുകളിൽ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചും കള്ള വോട്ട് ചെയ്തും ജനവിധിയെ അട്ടിമറിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അപഹസിച്ച്
പൗരാവകാശങ്ങളെ ധ്വംസിച്ച് സി.പി.എം നേതൃത്വത്തിൽ ചെയ്ത അപരിഷ്കൃത നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.