ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവർ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ആരുഹ്യ പ്രവർത്തകർ ആശുപത്രിക്കുള്ളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അത് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കൂടാതെ, 60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കൊവിഡ് ഇൻഫ്‌ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം. ഇൻഫ്‌ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്തുവാൻ ആശാ പ്രവർത്തകർ, ഫീൽഡ് ജീവനക്കാർ മുഖേന പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗർഭിണികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സമൂഹത്തിൽ അവബോധം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.