ജൂലൈ മൂന്ന് ഞായർ വില്ലേജ് ഓഫീസ് പ്രവർത്തിക്കും

വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കണമെന്ന് കലക്ടർ പറഞ്ഞു. ദീർഘനാളായി നിയമപ്രശ്നം കാരണം ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. അതു നിയമപരമായി തന്നെ ആലോചിച്ച് വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കണമെന്നും കലക്ടർ വ്യക്തമാക്കി. അഞ്ചരക്കണ്ടി വില്ലേജിലെ എട്ട് ഫയലുകളാണ് തീർപ്പാക്കിയത്.
കൊവിഡ് കാരണം 2021 ഡിസംബർ 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകളാണ് തീർപ്പാക്കുക. ഇതിന്റെ ഭാഗമായി ജൂലൈ മൂന്നിന് ഞായറാഴ്ച ജില്ലയിലെ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കും.
അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, പഞ്ചായത്ത് അംഗം സി കെ അനിൽകുമാർ, ഭൂരേഖ തഹസിൽദാർ കെ ചന്ദ്രശേഖരൻ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസർ കെ സ്മിത എന്നിവർ സംസാരിച്ചു.