ട്രഷറിയിലും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം

സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍ നൽകും. കൂടാതെ കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമെ കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ധിപ്പിക്കും. മാത്രമല്ല
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കെ.എഫ്.സിയുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ധിപ്പിക്കും.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

കെഎഫ്സി വഴി എംഎസ്എംഇ പ്രവർത്തന മൂലധന വായ്പയ്ക്കായി 500 കോടി നീക്കിവച്ചു. ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ പദ്ധതിയും ഏർപ്പെടുത്തുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. കൂടാതെ ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി ‌രൂപ നീക്കിവച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.