ട്രെയിനിന് മുന്നില്‍ ചാടി യുവതി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി:ട്രെയിനിന് മുന്നില്‍ ചാടി യുവതി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി.ആലുവയിലാണ് സംഭവം. കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു (42), ഇവരുടെ സുഹൃത്ത് എടത്തല താഴത്തേടത്ത് വീട്ടില്‍ ശ്രീകാന്ത് (34) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഞ്ജു ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ശ്രീകാന്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനടുത്തെത്തിയ ശ്രീകാന്ത് പുഴയിലേക്ക് ചാടുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഭര്‍ത്താവും രണ്ട് മക്കളുമുള്ള മഞ്ജു പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു. മൂന്ന് മാസം മുൻപാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. വ്യാഴാഴ്ച വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ മഞ്ജു റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.