തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി;സംവരണക്രമം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കിപുനഃക്രമീകരിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

എന്നാല്‍ നിലവില്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീലിലൂടെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കിപുനഃക്രമീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തില്‍ താഴേയ്ക്ക് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് മൂലം കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെയും അദ്ധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജില്ലാപഞ്ചായത്തുകളില്‍ പാലക്കാടും മലപ്പുറത്തും മാ‌റ്റം വേണ്ടിവരും. മാത്രമല്ല ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലി‌റ്റികളിലും മാ‌റ്റം കൊണ്ടുവരേണ്ടിവരും. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.