‘താലോലം’ പദ്ധതിക്ക് 5.29 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികൾക്ക് പൂർണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി.

ഹൃദയ സംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽപാൾസി, ഓട്ടിസം, അസ്ഥി വൈകല്യങ്ങൾ, എൻഡോസൾഫാൻ രോഗബാധിതരുടെ രോഗങ്ങൾ, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കുമുള്ള ചികിത്സാചെലവ് വഹിക്കുന്ന പദ്ധതിയാണിത്. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് ചികിത്സാ ചെലവിന് പരിധി ഏർപ്പെടുത്തിയിട്ടില്ല.

ഈ സർക്കാർ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികൾ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല. അതത് ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സുരക്ഷ മിഷന്റെ കൗൺസിലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റ അടിസ്ഥാനത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി. ആശുപത്രി, ആർ.സി.സി., ശ്രീ ചിത്തിര തിരുനാൾ ആശുപത്രി, ഐക്കോൺസ് തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഐ.സി.എച്ച്., എറണാകുളം മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ്, ചെസ്റ്റ് ഹോസ്പിറ്റൽ,

ഐക്കോൺസ് ഷൊർണൂർ, കോഴിക്കോട് മെഡിക്കൽ കോളേജ്, ഐ.എം.സി.എച്ച്., മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ്, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ എന്നീ 18 ആശുപത്രികളിൽ നിന്നാണ് താലോലം പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കുന്നത്.