തൃശൂർ പൂരം നടത്തിപ്പ്; നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. പൂരം അട്ടിമറിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റെ പ്രധാന ആരോപണം.

ആന പാപ്പാൻമാരുടെ ആർ.ടി.പി.സി.ആർ. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സിൻ എടുത്തവർക്കും അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. നാളത്തെ യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു. ഇന്നത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.

പൂരത്തിനുളള പ്രവേശനപാസ് നാളെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടത്. ഈ പരിശോധനാഫലം പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ.