ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം.ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈം ബ്രാ‌ഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികള്‍ക്കാണ് ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നല്‍കിയത്.

ഡിസംബര്‍ ഒൻപതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ച അഞ്ച് ഫോണുകള്‍ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

ഗൂഡാലോചനയുടെ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമായിരുന്ന ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാന്‍ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തല്‍.

പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോണ്‍ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്.

ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച്‌ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.