നടന്‍ അനീഷ് ഗോപിനാഥിനെതിരെ ലൈംഗികാതിക്രമ പരാതി.

നടന്‍ അനീഷ് ഗോപിനാഥിനെതിരെ (അനീഷ് ജി മേനോന്‍ എന്ന് പഴയ പേര്) ലൈംഗികാതിക്രമ പരാതി. മോണോ ആക്‌ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.

ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെ പ്രതികരണം.

നടന്‍ അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. മോണോ ആക്‌ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു. ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്‌ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു. അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നു. അനീഷ് ഗോപിനാഥ് പിന്നീട് സിനിമയില്‍ തിരക്കുള്ള നടനായി.

അതിക്രമത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാന്‍ കഴിയാതെ അനീഷിനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. ഫോണില്‍ കൂടി ലൈംഗീക വൈകൃതങ്ങള്‍ അടങ്ങിയ സംസാരം അനീഷ് തുടര്‍ന്നു. ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും യുവതി റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു. യുവതിയുടെ ആരോപണത്തോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.