നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ജാമ്യം അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

അഞ്ചുവര്‍ഷത്തോളമായി മാര്‍ട്ടിന്‍ ജയിലിലാണെന്നും, വിചാരണ പൂര്‍ത്തിയാകാന്‍ എത്രകാലം വേണമെന്ന് ആര്‍ക്കും ഒരു വ്യക്തതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍, മാര്‍ട്ടിന്‍ ആന്റണിക്കും ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം നല്‍കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം അനുവദിച്ചാല്‍ കര്‍ശന ഉപാധികള്‍ വെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.