നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് വിധി പ്രസ്താവിച്ചത്.

മെമ്മറി കാര്‍ഡ് രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് നിര്‍ദ്ദേശം. ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഡ് അനധികൃതമായി തുറന്നതിന് തെളിവായി ഹാഷ് വാല്യൂ മാറിയോയെന്ന് അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ദിലീപിന്റെ വാദം. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ലെന്ന വിചാരണ കോടതിയുടെ വിധിക്കെതിരെ ക്രൈം ബ്രാഞ്ചാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണ്ടെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.