നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും.

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതിഭാഗം ക്രോസ് വിസ്താരമാണ് നടക്കുക. വിസ്താരത്തിനായി ഉച്ചയ്ക്ക് 12 നാണ് മഞ്ജു വിചാരണ കോടതിയിലെത്തുക. 

പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. 

ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യര്‍ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനായി ഹാജരായത്. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം