നാലുവയസ്സുകാരന് മാതാപിതാക്കളുടെ കൺമുന്നിൽ ബസ് കയറി ദാരുണാന്ത്യം.

തിരുവനന്തപുരം: നാലുവയസ്സുകാരന് മാതാപിതാക്കളുടെ കൺമുന്നിൽ ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ‘ശ്രീഹരി’യിൽ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകൻ ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പാളയത്ത് നടന്ന അപകടത്തിൽ മരിച്ചത്. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് അഞ്ചാം വയസ്സിൽ നഷ്ടമായത്.

പാളയം-ബേക്കറി റോഡിലായിരുന്നു അപകടം. തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ഇവർ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയിൽപ്പെട്ടു. ബസിന്റെ ടയറുകൾ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തൽക്ഷണം മരിച്ചു. പാളയത്തെ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയായിരുന്നു അപകടം.

കുഞ്ഞ് അപകടത്തിൽപ്പെട്ടതുകണ്ട് അമ്മ സജിത കുഴഞ്ഞുവീണു.