നാളെ മുതൽ ഹോട്ടലുകളിൽ വ്യാപക പരിശോധന; ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടും

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.

കാർഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ- വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്.

ഇവിടെ 5 ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ കണക്ക്. മൂന്നര ലക്ഷത്തോളം പേർക്ക് നേരത്തേ തന്നെ ഹെൽത്ത് കാർഡ് ഉണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണ് നിഗമനം. ഒരു വർഷമാണ് കാലാവധി.