നിപ സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായി അടച്ചു ; കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

കോഴിക്കോട് 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രം ഏർപ്പെടുത്തി. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിൽ അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു.

രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്നാണ് നിർദേശം. നിയന്ത്രണത്തിന്റെ ഭാഗമായി ചാത്തമംഗലത്തേക്കുള്ള റോഡുകളിൽ പൊലീസ് ഉപരോധം തീർത്തു.കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.