നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് കൃത്യമായി നിരീക്ഷിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ നിയോജക മണ്ഡലത്തിലും അസിസ്റ്റന്റ് ചെലവ് നിരീക്ഷകര്‍ ഉണ്ടാവും. അവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ക്കും നിഷ്‌കര്‍ഷിക്കുന്ന തുക രണ്ട് ദിവസത്തിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കും. അത് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക. സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്ന തുക അക്കൗണ്ട് വഴി മാത്രമായിരിക്കണം.

30.80 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക.
യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി ജയരാജന്‍, എം പി എ റഹീം, ജോര്‍ജ് ജോസഫ്, സതീശന്‍ ബാബുക്കന്‍, ഫിനാന്‍സ് ഓഫീസര്‍ കുഞ്ഞമ്പു നായര്‍, അസിസ്റ്റന്റ് ചെലവ് നിരീക്ഷകര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ്് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.