പതിനഞ്ചുകാരൻ കുത്തേറ്റു മരിച്ച കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരൻ കുത്തേറ്റു മരിച്ച കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളെയാണ് പോലീസ് തിരിച്ചറിഞ്ഞത്.

അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സജയ് ദത്തിന്റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. നേരത്തെ മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘർഷമെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.