പശ്ചിമബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം; വെടിവെപ്പിൽ നാലുപേർ മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കൂച്ച് ബെഹാറിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്ര സേന നടത്തിയ വെടിവെപ്പിൽ നാലുപേർ മരിച്ചു. അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാർ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാംഘട്ട വോട്ടെടുപ്പ്. 294 മണ്ഡലങ്ങളിൽ എട്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.