പാലാരിവട്ടം പാലം; കരാർ കമ്പനി 24.52 കോടി നഷ്ടപരിഹാരം നൽകണം

പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ 24.52 കോടിരൂപയാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു.

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പെയാണ് മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചത്. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.