പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍.

പത്തനംതിട്ട:ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍.പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശി ഷാജഹാനാണ് തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

“14 വര്‍ഷമായി ജോലി ചെയ്യുന്നു. ഇന്നുവരെ എനിക്കെതിരെ ഒരു പെണ്ണുകേസോ മോശം കാര്യങ്ങളോ ഇല്ല. 39 യാത്രക്കാര്‍ ഉള്ള ബസിലാണ് ഞാന്‍ സ്ഥിരമായി പോകുന്നത്. ഞങ്ങള്‍ രണ്ട് ഡ്രൈവര്‍മാരാണ് ബസിലുള്ളത്. ഞാന്‍ ഡ്രൈവര്‍ കം കണ്ടക്ടറാണ്. പരാതിക്കാരിയൊഴികെ ഒരാളെങ്കിലും എനിക്കെതിരെ പരാതി പറഞ്ഞാല്‍ നടപടി എടുക്കണം എന്നുതന്നെയാണ് ഞാന്‍ പറയുന്നത്. പക്ഷെ ശനിയാഴ്ച വൈകിട്ട് ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. രാഷ്ട്രീയപ്രേരിതമാണ് പരാതി”, ഡ്രൈവര്‍ പറഞ്ഞു.

ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമാണ് പരാതിക്കാരിയായ പി ജി വിദ്യാര്‍ത്ഥിനി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്‌ആര്‍ടിസി ബസില്‍ കോട്ടയത്ത് നിന്നാണ് പെണ്‍കുട്ടി കയറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയ സമയത്ത് സൈഡിലെ ഗ്ലാസ് ഡോര്‍ നീക്കാന്‍ പറ്റാതെവന്നപ്പോള്‍ ഡ്രൈവറുടെ സഹായം തേടുകയായിരുന്നു. ഈ ഘട്ടത്തില്‍ അയാള്‍ മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ഡ്രൈവറുടെ നീക്കത്തില്‍ പകച്ചുപോയ തനിക്ക് ആ ഘട്ടത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം ഇ-മെയില്‍ മുഖേനയാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.