പോക്‌സോ കേസില്‍ ഇരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെടിയാംകോട് പോക്‌സോ കേസില്‍ ഇരയായ 16 കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരണപ്പെട്ടത്.

മുലപ്പാല്‍ കുടിക്കുന്നതിനിടെയാണ് കുട്ടി മരണപ്പെട്ടതെന്ന് പെണ്‍കുട്ടിയും അമ്മയും പോലിസിനോട് പറഞ്ഞു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്നും പോലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രസവം ഉള്‍പ്പെടെ വീട്ടിലാണ് നടന്നതെന്നാണു വിവരം.

പ്രണയം നടിച്ച് അയല്‍വാസി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി മറച്ചുവച്ചെന്നുമാണ് ആക്ഷേപം. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോളാണ് വിവരമറിഞ്ഞതെന്ന് പോലിസ് പറഞ്ഞു.

തുടര്‍ന്ന് അയല്‍വാസിക്കെതിരേ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് പോലിസ് പറയുന്നത്. ഇതിനിടെയാണ് നവജാത ശിശു മരണപ്പെട്ടത്.