പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു.

കൊച്ചി:പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.83 വയസായിരുന്നു.

കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനും ആയിരുന്നു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസന്‍. മലയാള മനോരമ, ജനയുഗം, കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്‍ലി. തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്.

ചാക്കേലാത്ത് ജോണ്‍ യേശുദാസന്‍ എന്നാണ് യഥാര്‍ഥ പേര്. 1938 ജൂണ്‍ പന്ത്രെണ്ടാം തീയതി മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവില്‍ ജനിച്ചു. തന്റെ ക്ലാസ് മുറിയിലെ മണ്ണില്‍ നിന്നു തന്നെ വരയ്ക്കാന്‍ തുടങ്ങിയ യേശുദാസന്‍ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാര്‍ട്ടൂണ്‍ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്ബരയാണ് യേശുദാസന്‍റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവന്‍’ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാര്‍ട്ടൂണുകള്‍ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാര്‍ട്ടൂണുകള്‍ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാര്‍ട്ടൂണിസ്റ്റാക്കിയതും. വനിതയിലെ ‘മിസ്സിസ് നായര്‍’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടന്‍’ എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ചതും യേശുദാസനാണ്.

1984ല്‍ കെ.ജി. ജോര്‍ജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും 1992ല്‍ എ.ടി. അബു സംവിധാനം ചെയ്ത ‘എന്‍റെ പൊന്നു തമ്ബുരാന്‍’ എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയത് യേശുദാസനാണ്.