പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവിന്റെ കുറ്റസമ്മത കുറിപ്പ് പൊലീസിനു ലഭിച്ചു.

ഇടുക്കി: പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധു അനുവിന്റെ കുറ്റസമ്മത കുറിപ്പ് പൊലീസിനു ലഭിച്ചു. നീണ്ടപാറ വണ്ടിപാറയിൽ 28കാരൻ അരുൺ രാജേഷ് – ജെസി ദമ്പതികളുടെ മകൾ 17കാരി രേഷ്മയെ കുത്തി കൊല്ലുകയായിരുന്നു.

അരുൺ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പോലീസിന് കണ്ടുകിട്ടിയത്. സുഹൃത്തുക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അരുൺ എന്ന അനു കത്തെഴുതിയിരിക്കുന്നത്.

വർഷങ്ങളായി തനിക്ക് രേഷ്മയും ആയി അടുപ്പമുണ്ടായിരുന്നു എന്ന് അരുൺ കത്തിൽ പറയുന്നു. രേഷ്മ മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനുശേഷം തന്നെയും കാണില്ലെന്നും കത്തിൽ പറയുന്നു.

കൊലപാതകത്തിന് ശേഷം ആത്മഹത്യ എന്നതായിരുന്നു അരുണിന്റെ ലക്ഷ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പോലീസിന് കഴിഞ്ഞദിവസം ലഭിച്ചിരുന്നു.