ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

എറണാകുളം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കൃത്രിമം കാട്ടിയ സിഡി കോടതിയില്‍ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റിന് കോടതി നിര്‍ദേശം നല്‍കി.

ബാർ ഉടമകളുടെ യോഗസ്ഥലത്തുവെച്ച് റെക്കോഡ് ചെയ്ത ശബ്ദരേഖ നേരത്തെ ബിജു രമേശ് കോടതിയിൽ ഹാജരാക്കിയിരുന്നു. ബിജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ വേളയിലായിരുന്നു സി.ഡി. ഹാജരാക്കിയത്. ഈ സി.ഡി. പിന്നീട് വിജിലൻസ് പരിശോധിക്കുകയും അതിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സമർപ്പിച്ചതെന്നാണ് കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹര്‍ജിക്കാരന്‍. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്. കേരളത്തില്‍ 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.