ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയിലധികം വാങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി:സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി  10 ലക്ഷം രൂപയിലധികം വാങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട പണം നൽകാത്തതാണ് ശത്രുവാകാൻ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുതകൂട്ടി. ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. തനിക്കെതിരായ ഡിജിറ്റൽ തെളിവുകൾ വിശ്വസനീയമല്ല. സംസാരം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് കണ്ടെത്താനായിട്ടില്ല. തെളിവുകൾ കെട്ടിച്ചമച്ചതിന്റെ വ്യക്തമായ സൂചനയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തി എന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെട്ടതായും ദിലീപ്.