മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോൺവെൻ്റിൽ ആത്മഹത്യ ചെയ്ത നിലയില്‍,അസ്വാഭാവികത ആരോപിച്ച് കുടുംബം

ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികത ആരോപിച്ച്‌ കുടുംബം.ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31) ആണ് മരിച്ചത്.

നവംബര്‍ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കുടുംബം പറയുന്നു. കോണ്‍വെന്റിന്റെ നടപടികളില്‍ സംശയമുണ്ടെന്നും കാണിച്ച്‌ പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്കു പരാതി നല്‍കി.

ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്സി. നാലുവര്‍ഷമായി ഈ കോണ്‍വെന്റിലാണ് കഴിയുന്നത്. 29നു രാത്രിയും മകള്‍ വീട്ടിലേക്കു വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മരണ സാഹചര്യങ്ങളെ കുറിച്ചു കോണ്‍വെന്റില്‍ നിന്നും ഒന്നും പറഞ്ഞിട്ടില്ല. മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും.