മുന്‍ഗണന റേഷന്‍ കാര്‍ഡ്; വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് പുന:പരിശോധിക്കണം: ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി

മുന്‍ഗണനാ വിഭാഗത്തെ കെണ്ടത്തുന്നതില്‍ വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് അര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമാകുന്നതായി ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തിലാണ് നിര്‍ദ്ദേശമുയര്‍ന്നത്. 1000 ചതുരശ്ര അടി വിസ്തൃതിയില്‍ കുറവുള്ള വീട് എന്നത് ബിപിഎല്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ വലിയ വീടുണ്ടെങ്കിലും പല കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാത്തവരുണ്ട്. പൊളിഞ്ഞു വീഴാറായ വീടില്‍ താമസിക്കുന്നവരുമുണ്ട്. ഇവര്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹരാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരും അര്‍ഹരായവരും ഇത്തരത്തില്‍ മുന്‍ഗണന കാര്‍ഡില്‍ നിന്നും പുറത്താവുന്നുെണ്ടങ്കില്‍ അത് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വളരെ ദൂരങ്ങളില്‍ റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ റേഷന്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നുവെന്ന പരാതിയും യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം പി വസന്തം പറഞ്ഞു. ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ടോ എന്നുള്ളത് ജനപ്രതിനിധികള്‍ ഉറപ്പാക്കണം. കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അങ്കണവാടികള്‍ മുഖേന ലഭിക്കുന്ന പോഷകഹാരം ലഭിക്കുന്നുണ്ടോ എന്നുള്ളതും പരിശോധിക്കണം. ആളുകളുടെ സാമ്പത്തിക സ്ഥിതിയും ജീവിത ചുറ്റുപാടും നന്നായി അറിയുന്നത് അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ്. അതിനാല്‍ അത്തരം കാര്യങ്ങള്‍ പരിശോധിച്ച് വിജിലന്‍സ് കമ്മിറ്റിയെ അറിയിക്കണം. റേഷന്‍ സാധനങ്ങളുടെ അളവും തൂക്കവും ഗുണമേന്മയും പരിശോധിക്കാന്‍ ജനപ്രതിനിധികള്‍ക്ക് അധികാരമുണ്ടെന്നും അവര്‍ പറഞ്ഞു. ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ ഒഴിവ് വരുന്ന മുറക്ക് അവര്‍ക്ക് ലഭിക്കും. ബിപിഎല്‍ കാര്‍ഡ് കൈവശം വെക്കുന്ന അനര്‍ഹരെ കെണ്ടത്താന്‍ മറ്റു നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ മുഖ്യാതിഥിയായി. എ ഡി എം കെ കെ ദിവാകരന്‍, എ എസ് പി കണ്ണൂര്‍ പ്രിന്‍സ് എബ്രഹാം, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ യു മോളി, സീനിയര്‍ സൂപ്രണ്ട് കെ രാജീവ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ പി കെ അനില്‍ (തളിപ്പറമ്പ്), എം സുനില്‍ കുമാര്‍ (കണ്ണൂര്‍), വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എം പി, എംഎല്‍എമാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.