മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

ന്യൂഡൽഹി. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നൽകിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്‍ണ പലിശ ഇളവ് നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബാങ്ക് വായപ്കൾക്ക് പിഴപ്പലിശ ഏർപ്പെടുത്തിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അപ്രകാരം ബാങ്കുകൾ ചെയ്തിട്ടുണ്ടെങ്കിൽ ആ പണം തിരികെ നൽകണമെന്നും കോടതി ഉത്തരവായി. സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി അറിയിച്ചു. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാകില്ലെന്നും സുപ്രിംകോടതി അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27 ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്‍കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയില്‍ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍, ഈമാസം മുപ്പത്തിയൊന്ന് വരെ നീട്ടണമെന്ന് മറ്റൊരു ഹര്‍ജിക്കാരന്റെ അഭിഭാഷകനായ വിശാല്‍ തിവാരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണ് സുപ്രിംകോടതി നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്.