മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു.

തിരുവനന്തപുരം:മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു. രണ്ടു ലക്ഷം രുപ വരെയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി.ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കി.

പഴയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്‌ക്രാപ്പിങ് നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കൂടാതെ മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള, മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ഇടത്തരം വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍, മറ്റു ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഹരിത നികുതി ചുമത്തും.

ഇതുവഴി 10 കോടിയോളം രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും. രണ്ടുകോടി രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന്് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയില്‍ 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി ഭൂനികുതി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 80 കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്.ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കും. ഒറ്റത്തവണയായി 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചു. ന്യായവിലയും വിപണി വിലയും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനായി ഉന്നതതല സമിതിക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.