മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്:വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നി‍ർദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി.

വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കോടതി മോഹൻലാലിന്‍റെ ഹർജി തളളി. പ്രതികൾക്ക് പുനപരിശോധനാ ഹർജി നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാലിന്‍റെ ഹർജി നിരസിച്ചത്.

സർക്കാരിന്‍റെ ആവശ്യത്തിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും വിചാരണക്കോടതിയ്ക്ക് നിർദേശമുണ്ട്. 2011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ വാദം ഉന്നയിച്ചത്.