യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം; കരിപ്പൂരിൽ എയർ ഇന്ത്യയുടെ പുതിയ സമയക്രമം

കോഴിക്കോട്: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി  മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. 

വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് പ്രവർത്തി ഏറ്റെടുത്ത കരാർ കമ്പനിക്ക് ഈ സമയം വിമാനത്താവളത്തിന്റെ റൺവേ കൈമാറും. അതിനാൽ രാവിലെ ആറുമണി മുതൽ പത്തുമണിവരെയാണ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുക. ഏകദേശം ആറുവിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. 

1200ഓളം യാത്രക്കാർ ഈ വിമാനങ്ങളിലായി വിദേശരാജ്യങ്ങളിലേക്ക് പുറപ്പെടും. രാവിലെ പത്തിന് മുൻപ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ രാവിലെയുള്ള തിരക്ക് വിമാനത്താവളത്തിൽ വർധിച്ചിട്ടുണ്ട്.

ഈ സമയം ചെക്കിങ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.

.