യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡൽഹി:യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 250 ഇന്ത്യക്കാരുമായി വിമാനം എത്തിയത്.സംഘത്തില്‍ 29 മലയാളികളുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേര്‍ന്ന് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചു. യുക്രൈന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലായി ഇതുവരെ 469 പേരെ നാട്ടിലെത്തിച്ചു. ഇതില്‍ 56 പേര്‍ മലയാളികളാണ്.

തിരിച്ചെത്തുന്ന മലയാളികള്‍ക്ക്‌ ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.