വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി

ആലപ്പുഴ: ആലപ്പുഴയിലെ മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്.

വീടിന്റെ വാതില്‍ തകര്‍ത്ത് യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്റെ സംശയം.

ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാല് ദിവസം മുമ്പാണ് ബിന്ദു നാട്ടില്‍ തിരിച്ചെത്തിയത്.

നാട്ടിലെത്തിയപ്പോള്‍ മുതല്‍ യുവതി നിരീക്ഷണത്തിലായിരുന്നുവെന്നാണ് കരുതുന്നത്. യുവതി നാട്ടിലെത്തിയ ദിവസം രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ബിന്ദുവിന്റെ പക്കൽ സ്വർണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോൺകോളുകൾ വന്നിരുന്നു. എന്നാൽ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു. ബിന്ദുവിന്റെ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന് മുന്നില്‍ കണ്ടെന്ന് പറയപ്പെടുന്നവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണ്‍നമ്പറും പൊലീസിന് കൈമാറിയിട്ടുണ്ട്.

വീട്ടിൽ എത്തിയവർ സ്വർണം അന്വേഷിച്ചെന്ന് ഭർത്താവ് ബിനോയി പറഞ്ഞു.