രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണന

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്

വാക്സിനേഷൻ സെന്ററുകളിൽ സെഷൻ ഷെഡ്യൂൾ ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ്. ഇതിനായി കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 6 മുതൽ 8 ആഴ്ചയ്ക്കുള്ളിലും കോവാക്സിൻ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്.

ഓരോ വാക്സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാകും.

ഇതനുസരിച്ച് വാക്സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശ പ്രവർത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകിയതിന് ശേഷം മാത്രമേ ഓൺലൈൻ ബുക്കിംഗിനായി ആദ്യ ഡോസുകാർക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കുന്നത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടാക്കുമെന്നതിനാൽ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്സിനേഷനായി കേന്ദ്രത്തിൽ എത്താൻ പാടുള്ളൂ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ ശീലങ്ങൾ ഉറപ്പാക്കുവാനുള്ള നടപടികൾ സ്വീകരിക്കും.

മെയ് ഒന്നു മുതൽ പുതുക്കിയ കേന്ദ്ര വാക്സിനേഷൻ നയം നടപ്പിലാക്കപ്പെടുന്നതിനാൽ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ വാക്സിൻ നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങേണ്ടതാണ്. ഇപ്പോൾ സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വാക്സിൻ ഏപ്രിൽ 30ന് മുമ്പായി വാക്സിനേഷനായി ഉപയോഗിക്കണം.