രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റം

ജയ്പുർ: രാജസ്ഥാനിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റം. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപി കോൺഗ്രസിനെ മറികടന്നു.

വിജയം നേടിയ ബിജെപി സ്ഥാനാർഥികളെ മുൻ മുഖ്യമന്ത്രി വിസുന്ധര രാജെ അഭിനന്ദിച്ചു. കോൺഗ്രസ് സർക്കാരിന്റെ തെറ്റായ അവകാശവാദങ്ങൾ തള്ളിയ ജനങ്ങളെയും അഭിനന്ദിക്കുന്നതായി അവർ പറഞ്ഞു.

പഞ്ചായത്ത് സമിതികളിൽ ഭരണ കക്ഷിയായ കോൺഗ്രസിനെ മറികടന്ന് ആകെയുള്ള 4,051 സീറ്റുകളിൽ 1,836 സീറ്റുകൾ ബിജെപി നേടി. 1,718 സീറ്റുകളിലാണ് കോൺഗ്രസ് വിജയം നേടിയത്. സ്വതന്ത്രർ 422, ബിജെപി സഖ്യകക്ഷിയായ ഹനുമാൻ ബനിവാൾസ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) 56, സിപിഎം 16, ബിഎസ് പി മൂന്ന് എന്നിങ്ങനെ സീറ്റുകൾ നേടി.

ജില്ലാ പരിഷത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 636 സീറ്റുകളിൽ ബിജെപി 326 സീറ്റുകൾ നേടി. കോൺഗ്രസിന് 250 സീറ്റുകളാണ് ലഭിച്ചത്. ആർഎൽപി 10, സിപിഎം രണ്ട് എന്നിങ്ങനെയും സീറ്റുകൾ ലഭിച്ചു. 30 സീറ്റുകളിലെ ഫലം വരാനുണ്ട്. 21 ജില്ലാ പരിഷത്തുകളിൽ 11 ഇടത്തും ബിജെപി തനിച്ച് ഭരണം നേടി. ആർഎൽപി പിന്തുണയോടെ ആകെ 13 ജില്ലാ പരിഷത്ത് ഭരണം ബിജെപിക്ക് ലഭിച്ചു. കോൺഗ്രസിന് അഞ്ച് ജില്ലകളിലാണ് ഭരണം നിലനിർത്താനായത്.