റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റിൽ

മുംബൈ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലാകുന്ന 13-ാമത്തെയാളാണ് കഞ്ചൻധാനി. നേരത്തെ റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം തലവൻ, മറ്റു 2 ചാനലുകളുടെ ഉടമസ്ഥർ എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ടിആർപി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അർണബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. നേരത്തെ വികാസിനെ പോലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹൻസ റിസേർച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിൻ ദിയോകറാണ് റിപ്പബ്ലിക് ടിവിക്കെതിരെ പരാതി നൽകിയത്. ബാർകിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ റിസേർച്ച് എന്ന കമ്പനിയാണ്. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകൾ ബോക്സുകളിൽ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹൻസ നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്