റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ താത്കാലികമായി അടച്ചുപൂട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു.

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് കോമ്ബൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ താത്കാലികമായി അടച്ചുപൂട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു.

കഴിഞ്ഞ ദിവസം തത്ക്കാല്‍ ടിക്കറ്റ് നല്‍കുന്നതിനിടയില്‍ ഒരാള്‍ക്ക് കാന്‍സല്‍ ചെയ്ത ടിക്കറ്റ് അറിയാതെ നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥ സംഘം തളിപ്പറമ്ബിലെത്തി കൗണ്ടറിലെ മുഴുവന്‍ രേഖകളും പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റ് യാതൊരു ക്രമക്കേടുകളും ഇവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും തല്‍ക്കാലത്തേക്ക് കൗണ്ടര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

ദിനംപ്രതി മലയോരത്ത് നിന്നടക്കം നിരവധി ആളുകള്‍ തല്‍ക്കാല്‍ ടിക്കറ്റിന് ആശ്രയിക്കുന്ന കൗണ്ടറാണിത്.

അരലക്ഷത്തോളം രൂപ കൗണ്ടറിലൂടെ റെയില്‍വേക്ക് വരുമാനവുമുണ്ട്. താലൂക്കോഫീസിലെ റവന്യു സെക്ഷന്‍ ജീവനക്കാരെ ഉപയോഗിച്ചാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അവരുടെ പേരില്‍ നടപടി എടുക്കുന്നതിനു പകരം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ പൂട്ടിച്ച്‌ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഏജന്‍സികള്‍ നല്‍കാനുള്ള റെയില്‍വേയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.