ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം:ജില്ലാ കളക്ടറുടെ സമാധാനയോഗം ഇന്ന്

കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സമാധാന യോഗം വിളിച്ച് ജില്ലാ കളക്ടർ. 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം. മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്.

.സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിച്ചു. പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് തീവെച്ചു. നിരവധി വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.

നേരത്തെ പെരിങ്ങത്തൂരിലെ സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് അക്രമകാരികൾ തീയിട്ടിരുന്നു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.

കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്.