ലോകായുക്തക്കെതിരെ വിമര്‍ശനം തുടര്‍ന്ന് കെടി ജലീല്‍.

കൊച്ചി: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വിമര്‍ശനം തുടര്‍ന്ന് മുന്‍മന്ത്രി കെടി ജലീല്‍. സുപ്രീം കോടതിയില്‍ ജഡ്ജിയായിരിക്കെ മൂന്നര കൊല്ലത്തിനിടയില്‍ ആറു വിധികള്‍ മാത്രം പറഞ്ഞ ‘മഹാന്‍’ തനിക്കെതിരായ കേസില്‍ പന്ത്രണ്ടു ദിവസം കൊണ്ടു വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞതെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജലീലിന്റെ പുതിയ കുറിപ്പില്‍നിന്ന്:

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’

2021 മാര്‍ച്ച്‌ 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച്‌ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്ബ് ‘ബോംബ്’ പൊട്ടിച്ച്‌ ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു ഡഉഎ ന്റെ ലക്ഷ്യം. മൈനോരിറ്റി കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച്‌ ചെയ്ത ഇ മെയ്ല്‍ ഇല്ലായിരുന്നെങ്കില്‍ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസന്‍.

സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്‌ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച്‌ വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല’.