ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മേൽക്കൈ നേടാമെന്ന കോടിയേരിയുടെ സ്വപ്നം വ്യാമോഹം മാത്രം’

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പങ്കുവെച്ച് രജിത്ത് നാറാത്ത്.

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും നേടുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലർപൊടിക്കാരന്റെ സ്വപ്നമാണെന്ന് കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്. കണ്ണൂർ വിഷന്റെ ‘രാഷ്ട്രീയവും ജീവിതവും’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷയും രജിത്ത് നാറാത്ത് പരിപാടിയിൽ പങ്കുവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 35 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച കെ.സുരേന്ദ്രന്റെ വാക്കുകൾക്ക് തുല്യമാണ് കോടിയേരിയുടെ വാക്കുകൾ. കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്.
വർഗീയതയും അരാഷ്ട്രീയവാദവും ലഹരിക്ക് കീഴടങ്ങുന്ന തലമുറയും ഈ നാടിനെ നശിപ്പിക്കും.


സി.പി.എം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നൽകിയ കേസുകളെ തുടർന്ന് തനിക്ക് ഒളിവ് ജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്. സതീശൻ പാച്ചേനിയാണ് തന്റെ രാഷ്ട്രീയ മാതൃക. കോളേജ് പഠന കാലത്ത് എന്റെ അധ്യാപകനായിരുന്നു അദ്ദേഹം. പാച്ചേനിയെ പോലുള്ള നേതാക്കളാണ് തന്നെ രാഷ്ട്രീയമായി വളർത്തിയത്. സംഘടന രംഗത്ത് കോൺഗ്രസ് അടിമുടി മാറുകയാണ്. ജനങ്ങൾ ആരും കോൺഗ്രസിനെ വിട്ടുപോയിട്ടില്ല. ഗ്രാമീണ തലത്തിലെ സംഘടനാ പിഴവുകളാണ് കോൺഗ്രസിന് തിരിച്ചടിയായത്. അത് സി.യു.സി കമ്മിറ്റികൾ രൂപീകരിച്ച് മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കോൺഗ്രസുള്ളതെന്നും രജിത്ത് പരിപാടിയിൽ വ്യക്തമാക്കി. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന ‘രാഷ്ട്രീയവും ജീവിതവും’ ഇന്ന് രാത്രി 9.30 ന് കണ്ണൂർ വിഷനിൽ സംപ്രേഷണം ചെയ്യും. ഈ അഭിമുഖം നാളെ രാവിലെ 7.30 നും ഉച്ചക്ക് 1.30 നും പുന:സംപ്രേഷണം ചെയ്യും.

ഫോട്ടോ : പ്രീയങ്ക പി. വി