ലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

ദേശീയപാതയിൽ ചേർത്തല തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 8.30-നായിരുന്നു അപകടം.

കാറിൽ യാത്രചെയ്യുകയായിരുന്ന അനന്തുവിനും (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവർക്കും പരിക്കേറ്റു. ചേർത്തല സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്കുമാറ്റി.

കൊച്ചിയിലെ ആശുപത്രിയിൽവെച്ചാണ് വിഷ്ണുപ്രിയ മരിച്ചത്. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേർത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് പറയുന്നു.

മാരാരിക്കുളത്തുനിന്നുള്ള പോലീസും ഹൈവേപോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.