വനിതാ തടവുക്കാരിയടക്കം 41 പേര്‍ക്ക് എച്ച്‌ഐവി; പരിശോധന കര്‍ശനമാക്കി ജയില്‍ അധികൃതര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹല്‍ദാനി ജില്ലയിലെ ജയിലില്‍ തടവുക്കാര്‍ക്ക് കൂട്ടമായി എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. വനിത തടവുക്കാരി അടക്കം 41 പേര്‍ക്കാണ് മെഡിക്കല്‍ പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എച്ച്‌ഐവി സ്ഥിരീകരിച്ചവരെ പ്രത്യേകമായി ക്രമീകരിച്ച ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗൈനേഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് മരുന്നും ചികിത്സയും നല്‍കുന്നതെന്ന് സുശീല തിവാരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 1629 പുരുഷ തടവുകാരും 70 വനിതാ തടവുകാരുമാണ് ജയിലിലുള്ളത്. കൂടുതല്‍ പേര്‍ രോഗബാധിതരോണോയെന്ന് അറിയാന്‍ ജയിലിനുള്ളില്‍ പരിശോധന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ രോഗബാധിതരെ കണ്ടെത്തി ചികിത്സ നല്‍കാനാണ് തീരുമാനമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.