വന്ദേഭാരത് എക്സ്പ്രസ്കാസർകോ‍ട് വരെ;രണ്ട് ഘട്ടങ്ങളിലായി പാളങ്ങള്‍ നവീകരിക്കും: റെയില്‍വേ മന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ നീട്ടി. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരി​ഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേ​ഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ. വേ​ഗം കൂട്ടാൻ വളവുകൾ നികത്തണം.

ഒന്നാം ഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാം ഘട്ടം പൂർത്തിയായാൽ 130km വരെ വേഗതയിൽ സഞ്ചരിക്കാം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും റെയിൽവേ മന്ത്രി പറഞ്ഞു. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം കൂടുതൽ സ്റ്റോപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. കാസർകോട് ജില്ലയെ അവ​ഗണിക്കുന്നു എന്ന രീതിയിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. ജനകീയ വികസന സമിതി മുതൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വം വരെ കാസർകോട്ടേക്ക് കൂടി ട്രെയിൻ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. നിരവധി പേരാണ് പല വിധ കാര്യങ്ങൾക്കായി കാസർകോട് ജില്ലയിൽ നിന്നും മറ്റ് ജില്ലകളെ ആശ്രയിക്കുന്നത്. ഇവർക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ട്രെയിൻ സർവ്വീസ് മാറ്റണമെന്ന ആവശ്യമാണ് തുടക്കം മുതൽ ഉയർന്നു വന്നത്. പല നിവേദനങ്ങൾ നൽകിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ ഒരു തീരുമാനമുണ്ടായിരിക്കുന്നത്.